ഗായിക അഭിരാമി സുരേഷിനെതിരെ വീണ്ടും സൈബർ അക്രമണം. ഗായികയുടെ ലൈവ് ഷോയിലെ പ്രകടനത്തിന് നേരെയാണ് ലൈംഗികാധിക്ഷേപവും സൈബർ ആക്രമണവും നടത്തിയത്.
ലൈംഗികാധിക്ഷേപവും ശാരീരിക അധിക്ഷേപവുമെല്ലാം ചെയ്യുന്നത് ഒരു വിനോദം പോലെയായി മാറിയെന്നും സമൂഹമാധ്യമങ്ങൾ മാലിന്യക്കുഴിയായെന്നും അഭിരാമി കുറിച്ചു.
നൂറോളം വ്യത്യസ്ത വീഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചാണ് ഞാൻ ഉറങ്ങിയത്. ഉണർന്നപ്പോൾ വീണ്ടും അതേ ശബ്ദം കേട്ടു. വ്യത്യസ്ത ആംഗിളുകൾ, വികൃതമായ റാമ്പ് ഷോട്ടുകൾ, താഴെയായി സ്ഥാപിച്ചിരിക്കുന്ന കാമറകൾ, സത്യം പറഞ്ഞാൽ ആരെയും പൂർണമായി കുറ്റപ്പെടുത്താൻ പോലും എനിക്ക് കഴിയില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു ആ സ്ഥലം. എങ്കിലും, ഒരുപാട് കാര്യങ്ങൾ വിശദീകരിക്കാൻ ആഗ്രഹിച്ചിട്ട് ഒന്നും പറയാൻ കഴിയാതെ പോകുന്നത് കഷ്ടമാണ്.
ദൈവകൃപകൊണ്ട്, ആ ഷോ ഒരു നിറഞ്ഞ സദസിന് മുന്നിലായിരുന്നു. ആദ്യ നോട്ട് മുതൽ അവസാന ശ്വാസം വരെ, രണ്ടര മണിക്കൂറോളം കളം നിറഞ്ഞുനിന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഒരു ഇതിഹാസ താരമല്ല ഞാൻ. ഞാൻ ഒരു പെർഫോമറാണ്. ഞാൻ ചലിക്കും, നൃത്തം ചെയ്യും എന്റെ ശരീരവും ശ്വാസവും ആ നിമിഷത്തിലേക്ക് ഞാൻ സമർപ്പിക്കും. ഞാൻ അത് കൃത്യമായി ചെയ്തു.
എന്നാൽ സമൂഹ മാധ്യമങ്ങൾക്ക് വ്യത്യസ്തമായൊരു മാനസികാവസ്ഥയാണ്. അപ്പുറത്ത് നിൽക്കുന്നവരോട് അത് ഒട്ടും ദയ കാണിക്കില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും അത് പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമന്റ് മതിയാകും.
വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ട രീതിയിലും അധിക്ഷേപിക്കാൻ കഴിയുക എന്ന മത്സരമായി അത് മാറും. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിംഗ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് അവർക്കൊരു വിനോദം പോലെയാണ്
പറയുന്ന വാക്കുകളല്ല, ചിന്തകളുടെ അഭാവമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം പോലും തയാറാകുന്നില്ല. നിറഞ്ഞ സദസിന് മുന്നിൽ രണ്ടര മണിക്കൂർ നേരം ഒരാൾ ആടുകയും പാടുകയുമാണ്. ലൈവ് പരിപാടിയിൽ പിഴവുകൾ സംഭവിക്കും.
പക്ഷേ ഇപ്പോൾ ആർക്കും അനുകമ്പയില്ല. കണ്ണുമടച്ച് കുറവുകൾ മാത്രം നോക്കാൻ നമ്മൾ സ്വയം പരിശീലിക്കുന്നതുപോലെ തോന്നുന്നു. ചെറുപ്പത്തിലോ ഇപ്പോഴോ ആരെയും അധിക്ഷേപിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഓരോ കലാകാരനും, ഓരോ സംഗീതജ്ഞനും, ഓരോ ഗായകനും, ഓരോ മനുഷ്യനും അവരുടേതായ രീതിയിൽ നിലനിൽക്കാനും, പ്രകടനം കാഴ്ചവയ്ക്കാനുമുള്ള അവകാശമുണ്ട്.
സോഷ്യൽ മീഡിയ നിശബ്ദമായി ഒരു മാലിന്യക്കുഴിയായി മാറി, അവിടെ വിജയിക്കുക എന്നാൽ ഏറ്റവും മോശക്കാരാവുക എന്നാണ്. ആർക്കാണ് കൂടുതൽ വേദനിപ്പിക്കാൻ കഴിയുക എന്നാണ് നോക്കുന്നത്. നമ്മൾ എങ്ങനെ ഇവിടെയെത്തിയെന്ന് എനിക്കറിയില്ല.
ഇന്നലെ രാത്രി അതെനിക്ക് വലിയ വിഷമമുണ്ടാക്കി. ഇന്ന് രാവിലെ എനിക്ക് രസകരവും സങ്കടകരവുമായ ഒരു കാര്യം മനസിലായി. ഒരു കപ്പ് പോസിറ്റിവിറ്റി കൊണ്ട് കാട്ടുതീ അണയ്ക്കാനാകില്ല. അതുകൊണ്ട്, ക്ഷീണിതയായി, ശ്വാസംമുട്ടി, നിശബ്ദയായി ഞാനൊരു വശത്തേക്ക് മാറിനിൽക്കുകയാണ്.
അതിനെതിരെ പോരാടുന്നില്ലെന്ന് തീരുമാനിക്കുകയാണ്. കൂടുതൽ ദയ വേണ്ട ലോകത്ത് നമ്മൾ കൂടുതൽ വെറുപ്പാണ് കൈമാറുന്നത്. ഒരുപക്ഷേ അതായിരിക്കാം തമാശ. അതായിരിക്കാം കുറ്റസമ്മതം. അതങ്ങനെ തന്നെ ഇരിക്കട്ടെ.’
താൻ ഇതൊക്കെയും അതിജീവിക്കുമെന്നും താൻ ശക്തയാണെന്നും പോസ്റ്റിന് അടിക്കുറിപ്പായി അഭിരാമി കുറിച്ചു. ‘കുറേക്കാലമായി സോഷ്യൽ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ അതൊരു ഡയറി പോലെയാണ്. സമൂഹത്തിനോ പ്രേക്ഷകർക്കോ ഞാൻ എന്ത് ദ്രോഹമാണ് ചെയ്തതെന്ന് അറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്. കുടുംബമെന്നും സുഹൃത്തുക്കളെന്നും വിളിക്കാവുന്ന ചില മനുഷ്യരെ ലഭിച്ചതിൽ ഭാഗ്യവതിയാണ്. എല്ലാവർക്കും ആ അനുഗ്രഹം ലഭിക്കില്ല.
വിദ്യാർഥിയോ പ്രൊഫഷണലോ കലാകാരനോ പെൺകുട്ടിയോ ട്രാൻസ്ജെൻഡറോ ആരോ ആകട്ടെ, ഇനി വെറുമൊരു മനുഷ്യനാണെങ്കിൽ പോലും നിങ്ങൾ അധിക്ഷേപ വാക്കുകൾ അർഹിക്കുന്നില്ല.
നിങ്ങളെ വലിച്ച് താഴെയിടാൻ ശ്രമിക്കുമ്പോൾ ഓർമിക്കുക, അവർ നിങ്ങളുടെ പ്രഭ കെടുത്താനായി അവരുടെ ഊർജവും സമയവും ചെലവഴിക്കുകയാണ്. അതിൽ വീണുപോകരുത്. നിങ്ങളുടെ നിലനിൽപ്പിന് അവരുടെ അംഗീകാരം ആവശ്യമില്ല.
വർഷങ്ങളായി ധൈര്യത്തെ ഞാൻ കവചം പോലെ അണിയുകയാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ അത് എന്നെ സംരക്ഷിക്കും. ആ ധൈര്യം നേടുന്നതുവരെ ഞാൻ അഭിനയിക്കുമായിരുന്നു. ഇടയ്ക്ക് എപ്പോഴോ ഞാൻ ശരിക്കും ശക്തയായി. ശക്തി എന്നാൽ നിശബ്ദത എന്നല്ല. കരയുക, അനുഭവിക്കുക, കടന്നുപോവുക എന്നിവയൊന്നും നമ്മെ ദുർബലരാക്കുന്നില്ല. അത് നമ്മെ മനുഷ്യരാക്കും.
ഈ നിമിഷം വേദനിക്കുന്നവരോട്, ഇത് കൂടെ മനസിലാക്കുക: നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ സങ്കടങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് സ്നേഹവും ശക്തിയും നേരുന്നു. കൂടുതൽ തിളക്കമുള്ള ദിവസങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.’- അഭിരാമിയുടെ വാക്കുകൾ.